KOYILANDY DIARY.COM

The Perfect News Portal

നവജാതശിശുവിനെ വിറ്റ കേസിൽ യുവതി അറസ്റ്റിൽ

.

ഈരാറ്റുപേട്ട: നവജാതശിശുവിനെ വിറ്റ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽ പുത്തൻ വീട്ടിൽ അനീന തെൻസി (26) യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മാസങ്ങൾക്ക്  മുമ്പാണ് ഇവർ നവജാത ശിശുവിനെ വിറ്റത്. കുട്ടികളെ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരിയാണ് അറസ്റ്റിലായ അനീനയെന്നാണ് പൊലീസ് നി​ഗമനം.

 

ഇതോടെ, നവജാതശിശുക്കളെ വിൽക്കുന്നുണ്ടെന്ന പരാതിയിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. രണ്ട് യുവതികൾ കൂടി നിരീക്ഷണത്തിലാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശി മുപ്പിളി രാജ, ഇടുക്കി സ്വദേശി കെ എസ് അർജുൻ എന്നിവരുടെ മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് അനീന പിടിയിലായത്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. പ്രസവശേഷം കുട്ടിയെ 3 ലക്ഷം രൂപയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്ന്, സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയായ ഗർഭിണിയുടെ വെളിപ്പെടുത്തലിലാണ് കേസെടുത്തത്.

 

അറസ്റ്റിലായവർ പല ജില്ലകളിലുള്ളവരായതിനാൽ സംസ്ഥാനതലത്തിലുള്ള സംഘമാണോയെന്നും അന്വേഷിച്ചു വരികയാണ്. പിടിയിലായവരാണ് പ്രധാന പ്രതികളെന്നാണ് ഇതുവരെയുള്ള നിഗമനം. കേരളത്തിൽ തന്നെയാണ് കുട്ടിയെ കൈമാറ്റം ചെയ്തതെന്നാണ് വിവരം. പ്രതികളുടെ ഇടപാടുകൾ ഇൻസ്റ്റ​ഗ്രാം വഴിയാണ്. കുട്ടിയെ കൈമാറിയത് നിയമപരമായല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.

 

Share news
error: Content is protected !!