കെഎസ്ആർടിസി ബസുകളിൽ ജോലി ചെയ്യുന്ന വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി
.
സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ ജോലി ചെയ്യുന്ന വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വനിതാ കണ്ടക്ടർമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ആർത്തവാവധി സംബന്ധിച്ച് കാലതാമസം ഇല്ലാതെ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർത്തവ സമയങ്ങളിൽ ദീർഘനേരം നിന്നും നടന്നു ജോലി ചെയ്യേണ്ടി വരുന്നത് ശാരീരികമായി ബാധിക്കുന്നുവെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

വൃത്തിയുള്ള ശുചിമുറി പോലും ലഭിക്കാത്തത് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. പല കെഎസ്ആർടിസി ഡിപ്പോകളിലും ശുചിത്വമുള്ള ശൗചാലയങ്ങൾ, ആവശ്യത്തിന് വിശ്രമമുറികൾ, ആർത്തവ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കാനുള്ള സൗകര്യങ്ങൾ എന്നിവയുടെ അഭാവമുണ്ടെന്നും ഈ സാഹചര്യങ്ങൾ വനിതാ ജീവനക്കാർക്ക് ആർത്തവ സമയത്തെ ജോലിയെ കൂടുതൽ പ്രയാസകരമാക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു.




