KOYILANDY DIARY.COM

The Perfect News Portal

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മണിക്കൂറില്‍ നാലായിരത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാന്‍ കഴിയുന്ന രീതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആഭ്യന്തര ടെര്‍മിനല്‍ നവീകരിച്ചിരിക്കുന്ന്. കേരളത്തിന്റെ തനത് കലാപാരമ്ബര്യങ്ങളുടെ സമന്വയ കാഴ്ച കൂടി സമ്മാനിക്കുകയാണ് സിയാല്‍.

240 കോടി രൂപ ചെലവഴിച്ച്‌ ആറു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച അത്യാധുനിക സൗകര്യമാണ് ആഭ്യന്തര യാത്രക്കാര്‍ക്കായി സിയാല്‍ ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യം ഇവിടെയുണ്ട്. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സിയാലിലെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണെന്ന സവിശേഷത കൂടിയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും നാടിന് സമര്‍പ്പിച്ചു. സിയാലിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.

12 വിമാനങ്ങളില്‍ നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍ട്ട് സംവിധാനവും 56 ചെക്കിങ് കൗണ്ടറുകളുമാണ് ഏറ്റവും വലിയ പ്രത്യേകത. കേരളത്തിന്റെ തനതായ കലാരൂപങ്ങളും പാരമ്ബര്യവും സമന്വയിക്കുന്ന ഹൃദ്യമായ കാഴ്ചയാണ് യാത്രക്കാര്‍ക്കായി സിയാല്‍ ഒരുക്കിയിരിക്കുന്നത്.

ഒന്നാം നിലയിലെ സുരക്ഷാപരിശോധന മേഖല കഥകളി, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, തെയ്യം തുടങ്ങീ കേരളീയ കലാരൂപമാതൃകകളുടെയും ചുവര്‍ചിത്രകലയുടെയും സംഗമസ്ഥാനമാണ്. കഥകളി അരങ്ങേറുന്ന കേരളീയമായ കൂത്തമ്ബലവും ആല്‍മരം വളര്‍ന്ന നടുമുറ്റവും എട്ടുകെട്ടിന്റെ വരാന്തയുമെല്ലാം അതേപടി പുനര്‍സൃഷ്ടിച്ചിരിക്കുന്നു. അതായത് പഴമയുടെ രാജകീയത ഓര്‍മ്മിപ്പിക്കുന്ന ഒരു കേരളീയ പൈതൃക മ്യൂസിയം കൂടിയാകുകയാണ് സിയാല്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!