മലപ്പുറം സ്ഫോടക വസ്തു കേസിൽ 3 പേർ കൂടി അറസ്റ്റിൽ
.
മലപ്പുറം സ്ഫോടക വസ്തു കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. കർണാടക വിജയപുര സ്വദേശികളായ മന്തഗൗഡ് ബിരാദർ, ബാപഗൗഡ് ഭീരമായ ചൗദ്രി, പ്രകാശ് ഗൗഡ ബിരാദർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവർ ലൈസൻസ് ഉള്ള ഡീലർമാരാണെന്നും സ്ഫോടക വസ്തുക്കൾ വിറ്റത് ചട്ടങ്ങൾ ലംഘിച്ചാണെന്നും എൻഐഎ കണ്ടെത്തി. കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായി.

വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി എൻഐഎ റെയ്ഡ് നടത്തിയിരുന്നു. നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും ഈ റെയ്ഡുകളിൽ കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തെ ഫർഹ ഹോളോ ബ്രിക്സ് കമ്പനി കോമ്പൗണ്ടിൽ നിന്നാണ് 89,600 സ്ഫോടക വസ്തുക്കളും 10,500 ഷോക്ക് ട്യൂബുകളും പിടികൂടിയത്. 2026 ഫെബ്രുവരി 7ന് ആയിരുന്നു സംഭവം.




