വായനാരി തോടിൻ്റെ നവീകരണം അടിയന്തരമായി പൂർത്തിയാക്കണം: കെ.പി സുധ
നഗരസഭ 32-ാം വാർഡിലെ വായനാരിതോട് അടിയന്തരമായി നവീകരണം പൂർത്തിയാക്കി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. പി. സുധയും കൗൺസിലർ എ. ലളിതയും ദേശീയപാതാ വിഭാഗം അധിതൃതരോട് ആവശ്യപ്പെട്ടു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി താൽക്കാലികമായി തോട് നികത്തിയതോടെയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായത്. കൂടാതെ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴ കാരണം തോട് നിറഞ്ഞ് കവിഞ്ഞ് പ്രദേശത്താകെ മാലിന്യ കൂമ്പാരമായിരിക്കുകയാണ്. ഇന്ന് കൗൺസിലർ എ. ലളിത സ്ഥലത്തെത്തി അടിയന്തരമായി ഇടപെട്ടതിൻ്റെ ഭാഗമായി ഉച്ചക്ക് ശേഷം തൊഴിലാളികൾ എത്തി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
45 മീറ്റർ നീളത്തിൽ തോട് നിർമ്മിക്കുന്നതിനായി കൂറ്റൺ സിമൻ്റ് പൈപ്പുകൾ എത്തിച്ചിട്ടുണ്ടെങ്കിലും കാരാറുകാർ പ്രവൃത്തി നടത്താത്തതാണ് ഇതുവരെ പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റിയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നഗരസഭ അധികൃതർ ഇതിനായി പ്രത്യേക യോഗം ചേർന്നിരുന്നു.
നഗരസഭ പ്രദേശത്തുകൂടി കടന്നു പോകുന്ന റോഡിൻ്റെ ഇരുവശത്തുമുള്ള വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യാനായിരുന്നു യോഗം. ഇതിൽ വായനാരി തോടിൻ്റെ അറ്റകുറ്റ പണി അടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കരാർ കമ്പനി തുടരുന്ന അലംഭാവം പ്രദേശവാസികളെ വലിയതോതിൽ പ്രയാസപ്പെടുത്തിയിരിക്കുകയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. അടിയന്തരമായി പ്രവൃത്തി പൂർത്തീകരിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ചെയർപേഴ്സണും കൌൺസിലർ എ. ലളിതയും പറഞ്ഞു.