ബംഗാളിലും, തമിഴ്നാട്ടിലും രേഖപ്പെടുത്തിയത് റെക്കോർഡ് പോളിങ്
ബംഗാളിലും തമിഴ്നാട്ടിലും നടന്ന ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ റെക്കോർഡ് പോളിങ്. വടക്കൻ ബംഗാളിലെ എട്ടു ജില്ലകളിലെ 54 സീറ്റുകളിൽ ഉൾപ്പെടെ 152 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറു മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിംങ് 91.46 ശതമാനവും തമിഴ്നാട്ടിൽ 84.69 ശതമാനവുമാണ് രേഖപ്പെടുത്തിയ പോളിങ്. എസ്‌ഐആർ പ്രക്രിയയിലൂടെ 91 ലക്ഷം പേർ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമുള്ള തെരഞ്ഞെടുപ്പിലാണ് 91.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 85.2 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 79.59 ശതമാനം പോളിംഗായിരുന്നു. പോളിംഗ് ഉയരുന്നതിന് എസ്‌ഐആർ പ്രക്രിയ കാരണമായിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളുകാരായ കുടിയേറ്റ തൊഴിലാളികൾ വലിയതോതിൽ വോട്ടുചെയ്യാനെത്തിയതും വോട്ടുവർധനയ്ക്ക് കാരണമായി. ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്.

രണ്ടാംഘട്ടം ഏപ്രിൽ 29ന് നടക്കും.പ്രചാരണഘട്ടത്തിലെ ആവേശം വോട്ടെടുപ്പ് ദിവസത്തിലും ഇടതുപക്ഷം നിലനിർത്തി. 2011 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി എല്ലാ ബൂത്തുകളിലും ഏജന്റുമാരെ വിന്യസിക്കാൻ ഇടതുപക്ഷത്തിനായി.

തമിഴ്നാട്ടില്‍ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 2011ലെ 78.29% ശതമാനമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ആകെ 234 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 5.73 കോടി വോട്ടർമാർ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.63% ആയിരുന്നു പോളിംഗ്. മികച്ച പോളിംഗിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ടർമാരെ അഭിനന്ദിച്ചു.




