KOYILANDY DIARY

The Perfect News Portal

രാജ്യത്തിന്റെ വ്യാപാരക്കമ്മി രൂക്ഷം: കേന്ദ്രം: ഇറക്കുമതി തീരുവ വർധിപ്പിക്കു

ന്യൂഡൽഹി: രാജ്യത്തിന്റെ വ്യാപാരക്കമ്മി രൂക്ഷമായതോടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത വസ്‌തുക്കളുടെ ഇറക്കുമതി തീരുവയാണ്‌ വർധിപ്പിക്കുന്നതെന്ന്‌ വാണിജ്യ ധനമന്ത്രാലയങ്ങൾ പറയുന്നു. സാധനങ്ങളുടെ പട്ടിക തയ്യാറാക്കിയാൽ മാത്രമേ ചിത്രം വ്യക്തമാകൂ. തീരുവ കൂടുന്നതോടെ ഇവയുടെ വില വർധിപ്പിക്കുന്നത്‌ സാധാരണക്കാരനെ ബാധിക്കും.

നിത്യോപയോഗ സാധനങ്ങൾക്കു പുറമെ കുട, ഇയർഫോൺ, ഹെഡ്‌ഫോൺ, മുക്കുപണ്ടങ്ങൾ, ലൗഡ്‌ സ്‌പീക്കർ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കേന്ദ്ര ബജറ്റിൽ വർധിപ്പിച്ചിരുന്നു. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നവയുടെ തീരുവയാണ്‌ വർധിപ്പിക്കുന്നതെന്നാണ്‌ കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്‌. രാജ്യാന്തര വാണിജ്യ പട്ടികയിൽ ഉൾപ്പെടുന്നവയ്‌ക്ക്‌ നിരക്ക്‌ വർധന ഉണ്ടായേക്കില്ല. ഇവയെ മറ്റൊരു പട്ടികയാക്കും. എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരേ നികുതിയാണ്‌ ഇടാക്കുന്നതെങ്കിലും ഇറക്കുമതി തീരുവ ഇവയ്‌ക്കെല്ലാം ബാധകമാക്കില്ല.

കേന്ദ്ര ധന മാനേജ്മെൻ്റ് പരാജയം
തളർന്ന കയറ്റുമതിമേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സർക്കാർ നയങ്ങൾ അപര്യാപ്‌തമായതാണ്‌ വ്യാപാരക്കമ്മി കുത്തനെ വർധിക്കാൻ കാരണം. 2020 ജൂണിനുശേഷം വ്യാപാരക്കമ്മി ഏറ്റവും രൂക്ഷമായത്‌ ഈ മാസങ്ങളിലാണ്‌. ഒക്‌ടോബറിലെ കണക്കനുസരിച്ച്‌ കയറ്റുമതിയിൽ 16.5 ശതമാനം ഇടിവാണ്‌. 20 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്‌.

Advertisements

യുഎസ്‌, യൂറോപ്യൻ യൂണിയൻ തുടങ്ങിയ കമ്പോളങ്ങളിൽ  ആവശ്യക്കാർ കുറഞ്ഞതും ഉത്സവ അവധികൾ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തിയതുമാണ്‌ കേന്ദ്രം കാരണമായി പറഞ്ഞത്‌. മൂന്നാം പാദത്തെ അപേക്ഷിച്ച്‌ ഒക്‌ടോബർ–-നവംബറിലെ കയറ്റുമതി വളർച്ച  മൈനസ്‌ -5.8 ശതമാനമാണ്‌. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്തിന്റെ വ്യാപാരക്കമ്മി 2978 കോടി ഡോളറാണ്‌.

കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം കഴിഞ്ഞ വർഷം ഒക്ടോബറിനേക്കാൾ 66 ശതമാനം വർധിച്ചു. യുഎസ്‌, യൂറോപ്യൻ യൂണിയൻ കൂടാതെ വടക്കേ അമേരിക്ക, ലാറ്റിനമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുകൂടി കയറ്റുമതി കേന്ദ്രീകരിച്ച്‌ പ്രതിസന്ധി മറികടക്കുമെന്നായിരുന്നു കേന്ദ്രം ഒടുവിൽ പറഞ്ഞത്‌. മോദി സർക്കാർ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ മെയ്‌ക്ക്‌ ഇൻ ഇന്ത്യയടക്കമുള്ള പദ്ധതികൾ പരാജയമാണെന്നുകൂടി തെളിയിക്കുന്നതാണ്‌ രാജ്യത്തിന്റെ ഗുരുതര വ്യാപാരക്കമ്മി.