കോഴിക്കോട് കടപ്പുറത്തേക്ക് വരൂ: കുതിരപ്പന്തയം പരിശീലിക്കാം
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തേക്ക് വരൂ: കുതിരപ്പന്തയം പരിശീലിക്കാം.. കടപ്പുറത്തെ പൂഴിപ്പരപ്പിലൂടെ മിന്നായം പോലെ കുതിരപ്പുറത്ത് പറക്കണമെങ്കിൽ കോഴിക്കോട് കടപ്പുറത്തേക്ക് വരൂ. കുതിരപ്പന്തയവും സവാരിയും പഠിപ്പിക്കും. പയ്യാനക്കൽ സ്വദേശികളായ മുഹമ്മദ് അന്ദർ, മുഹമ്മദ് അനീഷ് എന്നിവരാണ് പന്തയത്തിലുൾപ്പെടെ പങ്കെടുക്കാൻ കഴിയുംവിധം കുതിരയോട്ടം പരിശീലിപ്പിക്കുന്നത്. ദുബായ് ഭരണാധികാരിയുടെ കുതിരപ്പന്തിയിൽ പന്തയക്കുതിരകളുടെ പരിചാരകനായ അന്ദർ ഈ ആത്മവിശ്വാസത്തിലാണ് സംരംഭം തുടങ്ങിയത്.
നാലുവയസ്സ് വരുന്നസുള്ള റോക്കി, അബുസുൽത്താൻ എന്നീ കുതിരകളെയാണ് സവാരിക്കായി ഉപയോഗിക്കുന്നത്. രണ്ടരലക്ഷം രൂപയോളമാണ് കുതിരയുടെ വില.
തുടക്കത്തിൽ കോഴിക്കോട്ട് പഠനത്തിന് ആളെ കിട്ടുമോ എന്ന ഭയമായിരുന്നു. സുഹൃത്ത് അനീഷിനെയാണ് ആദ്യമായി സവാരി പഠിപ്പിക്കുന്നത്. പിന്നീട് അനീഷും പരിശീലകനായി.
ഇപ്പോൾ കപ്പക്കൽ ബീച്ചിനുസമീപം രണ്ടുപേർ വീതം രാവിലെ ആറുമുതൽ എട്ടുവരെ കുതിരപ്പന്തയം പഠിക്കുന്നുണ്ട്. ഒന്നരമാസത്തിനകം കുതിരപ്പന്തയം പഠിക്കാം. കുട്ടികളുൾപ്പെടെ പത്തുപേർ ഇതിനകം പരിശീലനം പൂർത്തിയാക്കി. വിപുലമായ പരിശീലന സംവിധാനം ഒരുക്കുന്നതിനായി കോർപറേഷന്റെയും തുറമുഖ ഓഫീസിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണിവർ.