സർവേ വകുപ്പിൽ കരാർ ജീവനക്കാരെ പിരിച്ചുവിട്ടു
.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപടികളും താറുമാറായ അവസ്ഥയിൽ. സർവേ ഡിപ്പാർട്ട്മെന്റിലെ 2800 ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടു. നാലുമാസത്തെ ശമ്പളം കുടിശ്ശികയായി നിൽക്കുമ്പോഴാണ് സർക്കാരിൻ്റെ ഈ നടപടി. കുടിശിക പോലും നൽകാതെയാണ് കരാർ ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്ന് മുതൽ ജോലിക്ക് വരണ്ട എന്ന് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോടികൾ ചെലവഴിച്ചാണ് ഡിജിറ്റൽ സർവ്വേ നടപടിക്ക് വേണ്ട പദ്ധതി രൂപീകരിച്ചത്.

എന്നാൽ ഇതിന്റെ നടപടികൾ സംസ്ഥാനത്തെ ഒട്ടുമിക്ക വില്ലേജുകളിലും പൂർത്തിയായിട്ടില്ല. കൂട്ടമായുള്ള ഈ അപ്രതീക്ഷിത പിരിച്ചുവിടൽ പദ്ധതിയുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഫണ്ടിൽ അപര്യാപ്തതയുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. എങ്ങനെയാണു ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തീകരിക്കുക എന്ന കാര്യത്തിൽ സർക്കാരിന് യാതൊരു മുൻകരുതലുമില്ലാതെയാണ് പിരിച്ചുവിടൽ. അതും പദ്ധതിയാരംഭിച്ച് ദിവസങ്ങൾക്കുള്ളിലായത് കാര്യങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ നിർത്തിവെയ്ക്കാനാണ് ഉത്തരവ്.




