പൂക്കോട് ക്യാമ്പസിൽ രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
പൂക്കോട് ക്യാമ്പസിൽ രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സിദ്ധാർത്ഥനെ മർദ്ദിച്ച കുന്നിൻ മുകളിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം പ്രധാന പ്രതി സിൻജോ ജോൺസണെ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പൊലീസിന്റെ തെളിവെടുപ്പ് നടന്നത്.
16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാർത്ഥിനെ ആദ്യം എത്തിച്ചു മർദ്ദിച്ച സ്ഥലത്താണ് കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നത്. സംഭവത്തിൽ മർദ്ദിക്കാനുപയോഗിച്ച വസ്തുക്കൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാര്‍ത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിൽ തെളിവെടുപ്പ് ആരംഭിച്ചത്.
മറ്റ് പ്രതികളെയും അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് കോളേജിലെത്തിക്കും. കേസിനാസ്പദമായ സംഭവങ്ങളിൽ വിശദാന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. വിഷയത്തിൽ കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം ഇന്നും പൂക്കോട് കോളേജിൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.