ദേശീയപാത വികസനം അടിപ്പാത വേണമെന്ന ആവശ്യവുമായി ഇരിങ്ങൽ നിവാസികളും
പയ്യോളി: ദേശീയപാത വികസനം പുരോഗമിക്കവേ അടിപ്പാത വേണമെന്ന ആവശ്യവുമായി ഇരിങ്ങൽ നിവാസികളും. രാവിലെയും വൈകീട്ടുമായി നാല് തീവണ്ടികൾ നിർത്തുന്ന ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിലേക്ക് എങ്ങനെ പോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അതിനായുള്ള രണ്ടാംഘട്ട സമരം വെള്ളിയാഴ്ച ദേശീയ പാതയോരത്ത് നടന്നു.
ഇരിങ്ങൽ പ്രദേശത്തിൻ്റെ വലിയൊരു ഭാഗം ദേശീയപാതയ്ക്ക് കിഴക്കാണ്. അടിപ്പാതയില്ലെങ്കിൽ യാത്രക്കാർ ദുരിതത്തിലാകും. വില്ലേജ് ഓഫീസ്, മൃഗാശുപത്രി, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ ഇവിടെയെല്ലാം ആളുകൾക്ക് പോവണമെങ്കിൽ കിലോമീറ്റററുകൾ അകലെയുള്ള മൂരാടോ അയനിക്കാടോ പോകേണ്ട സ്ഥിതിയാണ്.
വികസന സമിതി നേതൃത്വത്തിൽ നടന്ന ധർണ പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി. എം. വേണുഗോപാലൻ, സബീഷ് കുന്നങ്ങോത്ത്, പി. വി. ബാബു, മൊയച്ചേരി സതീശൻ, എസ്. വി. റഹ്മത്തുള്ള, നിഷ ഗിരീഷ്, ചെറിയാവി സുരേഷ് ബാബു, വി. കെ. ഗിരിജ, സുജല ചെത്തിൽ എന്നിവർ സംസാരിച്ചു.