KOYILANDY DIARY.COM

The Perfect News Portal

കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ സോഫിയ ഇസ്മയിലിന്റെ മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി

ഇടുക്കി പെരുവന്താനം ചേന്നാപ്പാറയില്‍ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയിലിന്റെ മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി സംഭവസ്ഥലത്ത് എത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചത്.

രാവിലെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം പോസ്റ്റ്മാര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും. കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം കളക്ടര്‍ കൈമാറും. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കാന്‍ കളക്ടര്‍ ശുപാര്‍ശ നല്‍കും. കാട്ടാന ഭീതിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും തീരുമാനമായി.

ഇടുക്കി കോട്ടയം അതിര്‍ത്തി പ്രദേശമായ പെരുവന്താനം കൊമ്പന്‍പാറയിലാണ് കാട്ടാന ആക്രമണമുണ്ടായത്. ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാന്‍ പോകുന്ന വഴിയിലായിരുന്നു കാട്ടാനയുടെ ആക്രമണം. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്. ഫെബ്രുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.

Share news
error: Content is protected !!