KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.

.

മലപ്പുറം: മോര്‍ഫിങ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടന്‍കുഴി സ്വദേശി സുബിന്‍ ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരത്തെ മൊബൈൽ ടെക്നീഷ്യനാണ് 26കാരനായ സുബിൻ ബാബു.

 

ജോലി കുറവായതിനാൽ കഴിയുന്ന സമയത്താണ് വ്യാജ അക്കൗണ്ടുകളുണ്ടാക്കി മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളു‍ടെ അക്കൗണ്ടുകൾ ഇൻസ്റ്റ​ഗ്രാമിൽ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് ഇയാളാണെന്ന് സമ്മതിച്ചിരുന്നു. സാമ്പത്തിക നേട്ടത്തിനായി‌ട്ടാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മലപ്പുറം ജില്ലയിലെ 12ഓളം കോളേജുകളിൽ നിന്നാണ് മോർഫിങ് പരാതി ഉയർന്നത്.

 

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതി ശ്രീഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് മറ്റ് ജില്ലകളിൽ നിന്നും സമാനമായ കേസുകൾ പുറത്തുവന്നത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു.

 

കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി. ഭാരത് മാതാ കോളേജിലെ കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായിരുന്നു ശ്രീഹരി. രണ്ടാം വര്‍ഷ ബിബിഎ ലോജിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കോളേജ് പുറത്താക്കിയിരുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നിര്‍മിച്ച അശ്ലീല ചിത്രങ്ങളും വിഡിയോകളും ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും ഇയാള്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു.

കോളേജില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ എടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

 

Share news