സേവനയാത്ര അവസാന യാത്രയായി.നൊമ്പരമായി മെൽവിൻ
സേവനയാത്ര അവസാന യാത്രയായി. നൊമ്പരമായി മെൽവിൻ. പേരാമ്പ്ര: ജോഷിമഠിലെ പ്രകൃതിദുരന്തം നേരിടുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര മെല്‍വിന്‍ അബ്രഹാം എന്ന വൈദികൻ്റെ അവസാന യാത്രയായി. യാത്രക്കിടെ വാഹനത്തില്‍ വെച്ചെടുത്ത അവസാന വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ അപകടവാര്‍ത്തയെത്തിയത്.
ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ ബിജ്നോര്‍ രൂപതയിലുള്ളവരോട് വിവരിച്ചത്. 25-ഓളം കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ അത്യാവശ്യമായി വേണ്ടിയിരുന്നു. ഉടനെ കോട്ദ്വാറിലെ ബിഷപ്പ് ഹൗസില്‍നിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ഫാ. മെല്‍വിന്‍ തനിയെ ജീപ്പില്‍ പുറപ്പെട്ടു. 320-ഓളം കിലോമീറ്റര്‍ അകലെയായിരുന്നു ജോഷിമഠ്. 17 ന് രാവിലെ പത്തോടെ യാത്രതിരിച്ച് മലകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ വെയിലുള്ള നല്ല കാലാവസ്ഥയാണെന്ന് മെല്‍വിന്‍ പറഞ്ഞിരുന്നു. ജോഷിമഠിലെത്തി സാധനങ്ങളെല്ലാം കൈമാറി 19 നാണ് തനിയെ തിരികെ മടങ്ങാന്‍ ഒരുങ്ങി.
അതിനുമുമ്പ് രണ്ടുമലയാളികള്‍ക്കൊപ്പം ജോഷിമഠിലെ പാതകളിലൂടെ സഞ്ചരിച്ചപ്പോഴാണ് അപകടമെന്നാണ് ലഭിച്ച വിവരം. മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷത്തില്‍ മഞ്ഞുവീഴ്ചയുള്ള പാതയിലൂടെയായിരുന്നു സഞ്ചരിക്കവെ മഞ്ഞില്‍ തെന്നി വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. തൊട്ടുമുമ്പ് പുറത്തിറങ്ങി വാഹനം നിര്‍ത്താന്‍ പരിശ്രമിച്ച ഫാ. അജോവിനും അനൂപിനും ഒന്നുംചെയ്യാനാകാതെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു.
വളരെ ചെറുപ്പത്തിലേ മെല്‍വിന് വൈദികനാകായിരുന്നു ആഗ്രഹം കുളത്തുവയല്‍ ഹൈസ്‌കൂളില്‍ പത്താംതരം കഴിഞ്ഞശേഷം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലും അലഹാബാദിലുമായിട്ടായിരുന്നു വൈദികപഠനം തുടർന്ന് അവിടെത്തന്നെ സേവനവും ആരംഭിച്ചു.