കൊയിലാണ്ടിയിൽ എക്സൈസ് ഉന്നതതല സംഘം പരിശോധന നടത്തി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എക്സൈസ് ഉന്നതതല സംഘം പരിശോധന നടത്തി. കൊയിലാണ്ടി സ്റ്റേഡിയം, പോസ്റ്റാഫീസിനു സമീപത്തെ വഴിയോര വിശ്രമകേന്ദ്രവും സമീപ പ്രദേശവും, കുറുവങ്ങാട് വരകുന്ന് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. മറ്റ് വിവിധ കേന്ദ്രങ്ങളിലും എക്സൈസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്റ്റേഡിയത്തിൽ കുറുവങ്ങാട്സ്വദേശി ഊരാളി വീട്ടിൽ അമൽ സൂര്യ (25) മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
മരിച്ച അമൽ സൂര്യയോടൊപ്പം ഉണ്ടായിരുന്ന മൻസൂറിനെയും, ഷാഫിയെയും എക്സൈസ് സംഘം ചോദ്യം ചെയ്തു. ഇവർ തലശ്ശേരിയിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നുള്ള വിവരം ഇതിനു പിന്നിലെ റാക്കറ്റിനെപ്പറ്റിയും സൂചന ലഭിച്ചതായി എക്സൈസ് സംഘം പറഞ്ഞു. കൂടാതെ ഓൺലൈൻ മുഖേന മാരക രോഗങ്ങൾക്കുപയോഗിക്കുന്ന ഗുളികകൾ വ്യാജ അഡ്രസ്സിൽ വരുത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഗുളിക ഓൺലൈനിൽ എത്തിയിരുന്നതായും പറയുന്നു.
തലശ്ശേരിയിൽ നിന്നും ഇവർ വാങ്ങുന്ന ലഹരി വസ്തുക്കൾ രാത്രികാലങ്ങളിൽ സ്റ്റേഡിയത്തിൽ വെച്ചാണ് പാക്കറ്റ് ചെയ്യുന്നത്. അതിരാവിലെയും, രാത്രിയുമാണ് ഇവർക്ക് ലഹരി വസ്തുക്കൾ ലഭിക്കുന്നത്. ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപ ചിലവഴിച്ചാണ് ഇവർ വാങ്ങിക്കുന്നതെന്നാണ് വിവരം. സ്റ്റേഡിയത്തിലെ പൊളിഞ്ഞു കിടക്കുന്ന ഗേറ്റുകൾ പുന:സ്ഥാപിക്കാൻ സ്പോർട്സ് കൗൺസിലിനോടാവശ്യപ്പെടുമെന്ന് എക്സൈസ് കമ്മീഷണർ പറഞ്ഞു. കൂടാതെ കൊയിലാണ്ടിബസ് സ്റ്റാൻ്റ്, റെയിൽവെ സ്റ്റേഷൻ പരിസരം തുടങ്ങിയ കേന്ദ്രങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കാൻ നഗരസഭയോടാവശ്യപ്പെടും.
മയക്കുമരുന്നിനടിമകളായവരെ അതിൽ നിന്നും മോചിപ്പിക്കാൻ പുനരധിവാസ കേന്ദ്രങ്ങളിൽ എത്തിക്കാനും പദ്ധതിയുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. പരിശോധനയ്ക്ക് അസി. എക്സൈസ് കമ്മീഷണർ കെ. എസ്. സുരേഷ്, കോഴിക്കോട് ആൻ്റി നാർകോട്ടിക് സ്പെഷൽസ് ക്വാഡ് എക്സെസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഗിരീഷ് കുമാർ, കൊയിലാലാണ്ടി റെയ്ഞ്ച് പേരാമ്പ്ര എക്സൈസ് ഇൻസ്പെക്ടർ ഇ.കെ. ജനാർദനൻ, കൊയിലാണ്ടി അസി: എക്സൈസ് ഇൻസ്പെക്ടർ എ.പി. ദീപേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കൊയിലാണ്ടിയിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.