സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്; ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരും
.
സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അഭിജീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ചികിത്സയിലാണ് അദ്ദേഹം. ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന സിജെപി പ്രക്ഷോഭത്തിൽ നിന്ന് അഭിജിത് ദീപ്കെ താൽക്കാലികമായി വിട്ടുനിൽക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി.

രാജ്യത്തുടനീളം സമരത്തിന് പിന്തുണയുമായി ഇറങ്ങിയവർക്ക് നന്ദിയുണ്ടെന്നും സമരം വലിയ വിജയമാണെന്നും രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിജെപി പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരുമായി ഉച്ചകഴിഞ്ഞ് 3.30ന് നടത്തുന്ന മൂന്നാംഘട്ട ചർച്ച നിർണായകമാണ്. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രൻക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂർ ചർച്ചയിൽ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സർക്കാർ അതിന് വഴങ്ങുന്നില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.




