KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ്; മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തല്‍

.

പത്തനംതിട്ട: ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കും മില്‍മ ഭരണസമിതിക്കും വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

 

ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന പ്രാഥമിക നിഗമനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിലാണ് ഒന്നരലക്ഷത്തിലേറെ ലിറ്റര്‍ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് കണ്ടെത്തുന്നത്.

 

ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലെ സാമ്പത്തിക നഷ്ടം അന്വേഷിക്കാന്‍ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷീബ ഖമറിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി ദേവസ്വം സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

ശബരിമലയിലേയ്ക്കുള്ള മില്‍മയുടെ നെയ്യ് വിതരണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്‍മയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേല്‍ നഷ്ടമുണ്ടായതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share news
error: Content is protected !!