KOYILANDY DIARY.COM

The Perfect News Portal

പേപ്പർ സ്‌ട്രോകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ മതിയെന്ന നിലപാടുമായി ഡൊണാള്‍ഡ് ട്രംപ്

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബൈഡന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ പേപ്പർ സ്‌ട്രോകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ മതിയെന്ന നിലപാടുമായി പുതിയ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പരിസ്ഥിതി സൗഹൃദമായ പേപ്പര്‍ സ്‌ട്രോകളെ വിമര്‍ശിച്ച ട്രംപ് പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ക്ക് എതിരെയുള്ള വിലക്ക് നീക്കുന്ന ഉത്തരവില്‍ അടുത്താഴ്ച ഒപ്പുവയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പേപ്പര്‍ സ്‌ട്രോകള്‍ക്കായുള്ള ബൈഡന്റെ നയത്തെ പരിഹസിക്കാനും ട്രംപ് മറന്നില്ല.

ലോകം മുഴുവന്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്ക് നിരോധിക്കുമ്പോള്‍ പ്ലാസ്റ്റിക്കിലേക്ക് മടങ്ങു എന്ന് ആഹ്വാനം ചെയ്ത് കൊണ്ടാണ് യുഎസ് പ്ലാസ്റ്റിക്ക് സ്‌ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരുമെന്ന് ട്രംപ് അറിയിച്ചത്. ഇതിന് മുന്നോടിയായി പാരിസ് കാലാവസ്ഥ വ്യതിയാന കരാറില്‍ നിന്ന് അധികാരമേറ്റതിന് തൊട്ടുപിന്നാലെ പിന്മാറിയിരുന്നു ട്രംപ്.

 

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ലിബറല്‍ സ്‌ട്രോകള്‍ പ്രവര്‍ത്തിക്കില്ലെന്ന മുദ്രാവാക്യം ആലേഖനം ചെയ്ത പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ പുറത്തിറക്കിയിരുന്നു. പലര്‍ക്കും ബൈഡന്റെ നിലപാടില്‍ അമര്‍ഷം ഉണ്ടായിരുന്നെങ്കിലും ഇത് പ്ലാസ്റ്റിക്ക് മൂലമുള്ള മലിനീകരണം കുറച്ചിരുന്നു. ഒറ്റ തവണ ഉപയോഗിക്കുന്ന സ്‌ട്രോ പോലുള്ള പ്ലാസ്റ്റിക്ക് സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളിലടക്കം 2035വരെ നിരോധിച്ചിരുന്നു.

 

2020ല്‍ തന്നെ പേപ്പര്‍ സ്‌ട്രോകളോടുള്ള നീരസം ട്രംപ് വ്യക്തമാക്കിയിരുന്നു. ജോ ബൈഡന് എതിരെയുള്ള പ്രചാരണ വേളയില്‍ അവര്‍ക്ക് സ്‌ട്രോകള്‍ നിരോധിക്കണമെന്നാണ്. ആരെങ്കിലും എപ്പോഴെങ്കിലും അവ ഉപയോഗിച്ചിട്ടുണ്ടോ. അവ നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് ട്രംപ് അന്നേ അഭിപ്രായപ്പെട്ടിരുന്നു.

Share news