KOYILANDY DIARY

The Perfect News Portal

മധുവിന്റെ സഹോദരി പൊലീസ് സേനയിലേക്ക്

തിരുവനന്തപുരം: വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്.

2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എ കെ ബാലന്‍ തുടങ്ങിയവര്‍ അട്ടപ്പാടിയിലെ വീട്ടില്‍ എത്തിയിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും നല്‍കിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി.

മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുംമുമ്ബെ ചന്ദ്രികയെ കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു. പൊലീസ് അക്കാദമിയില്‍ സ്വന്തം മകളെപ്പോലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചന്ദ്രികയെ സഹായിച്ചത്. പരിശീലനഘട്ടങ്ങളിലെല്ലാം എല്ലാവിധ പിന്തുണയും നല്‍കി മാനസികവും ശാരീരികവുമായ കരുത്തു പകര്‍ന്നു. സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.

Advertisements

മധു വീട്ടില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. സഹോദരിമാരായ സരസുവും ചന്ദ്രികയും സര്‍ക്കാര്‍ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. ചിക്കണ്ടി സ്‌കൂളില്‍ ആറാംക്ലാസ് വരെ പഠിച്ച മധു അമ്മ മല്ലി വീട്ടില്‍ തനിച്ചാണെന്ന പേരില്‍ പഠനം നിര്‍ത്തി. ചെറിയ പണിക്കുപോയിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അച്ഛന്‍ മല്ലന്‍ അസുഖം ബാധിച്ച്‌ നേരത്തെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *