ആനയെ പറമ്പിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് ആന ഉടമയ്ക്കെതിരെ നടപടി
ബാലുശേരി: മദപ്പാടിന്റെ പേരിൽ ആനയെ പറമ്പിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് ആന ഉടമയ്ക്കെതിരെ ജില്ലാ മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും നടപടിയെടുക്കും. പനങ്ങാട് തിരുവാഞ്ചേരി പൊയിൽ വടക്കേടത്ത് ശിവശങ്കരന്റെ പറമ്പിലാണ് അനുവാദമില്ലാതെ ആനയെ തളച്ചത്. പീഡനം വാർത്തവന്നതിനെ തുടർന്ന് ജില്ലാ വെറ്ററിനറി ഓഫിസർ നീനാകുമാർ, വനം വകുപ്പ് റേയ്ഞ്ച് ഓഫീസർ സവിൻസുന്ദർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
സുരക്ഷയില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആനയെ കെട്ടിയിട്ടിരിക്കുന്നതെന്നും മാസങ്ങളായി തുറസ്സായ സ്ഥലത്ത് ആനയ്ക്ക് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ കണ്ടെത്തി. മൂത്രവും പിണ്ഡവും മാറ്റാതെ മാസങ്ങളായി. മൃഗപരിപാലന ചട്ടലംഘനത്തിന്റെ പേരിലാണ് ആനയുടമയ്ക്കെതിരെ നടപടിയെടുക്കുന്നത്. വനം വകുപ്പ് മഹസ്സർ തയ്യാറാക്കി വെള്ളിയാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും.
കൊച്ചുഗണേശൻ എന്ന 25 വയസ്സുള്ള ആനയെ പത്ത് ദിവസത്തേക്ക് എന്നു പറഞ്ഞാണ് ശിവശങ്കരന്റെ പറമ്പിൽ കെട്ടിയത്. അവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടപ്പോൾ മദപ്പാടുണ്ടെന്ന കാരണത്താൽ മാറ്റാൻ കഴിയില്ലെന്ന് ആനയുടമയറിയിച്ചു. ആനയെ മാറ്റുന്നതിന് ശിവശങ്കരൻ കോടതിയെ സമിപിച്ചിരിക്കയാണ്. മദപ്പാടുകാലത്ത് തറികളിൽ സുരക്ഷിതമായി കെട്ടി മേൽക്കൂരയൊരുക്കി സംരക്ഷിക്കണമെന്ന നാട്ടാന പരിഷ്കരണ നിയമം നിലനിൽക്കുമ്പോഴാണ് മഴയും വെയിലുമേറ്റ് കാലിൽ മുറിപ്പാടുകളുമായി കൊച്ചുഗണേശൻ കഴിയുന്നത്.