KOYILANDY DIARY

The Perfect News Portal

ജില്ലയിൽ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി പദ്ധതികൾ

കോഴിക്കോട്: കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് ജില്ലയിൽ തുടക്കം. ഗൃഹകേന്ദ്രീയ നവജാതശിശു പരിചരണം (എച്ച്.ബി.എൻ.സി), ഗൃഹ കേന്ദ്രീയ ശിശുപരിചരണം (എച്ച്.ബി.വെെ.സി) പദ്ധതികളാണ് ആരോഗ്യ കേരളം കോഴിക്കോട് ആരംഭിക്കുന്നത്.
മാസം തികയാതെയും തൂക്കക്കുറവോടെയും ജനിച്ച കുഞ്ഞുങ്ങളെ കൃത്യമായ ഇടവേളകളിൽ ആശാവർക്കർമാർ വീടുകളിലെത്തി ആരോഗ്യം ഉറപ്പാക്കുന്ന പദ്ധതിയാണ് എച്ച്.ബി.എൻ.സി. കുഞ്ഞ്‌ ജനിച്ച്‌ 3, 7, 14, 21, 28, 42 ദിവസങ്ങളിൽ ഗൃഹ സന്ദർശനം നടത്തും. പ്രസവം വീട്ടിൽ വച്ചാണെങ്കിൽ ഒന്നാം ദിവസവും ഗൃഹസന്ദർശനം നടത്തും.  മാസം തികയാതെ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും, ജനനസമയത്ത് 2500 ഗ്രാമിൽ താഴെ തൂക്കമുള്ള കുഞ്ഞുങ്ങളെയും വീട്ടിൽ എച്ച്.ബി.വെെ.സി പദ്ധതി പ്രകാരം സന്ദർശനം നടത്തും. സന്ദർശന രേഖകൾ ജെ.പി.എച്ച്.എൻ മാർ പരിശോധിച്ച് ഉറപ്പുവരുത്തും.
കൃത്യമായ വളർച്ചാ നിരീക്ഷണം, ഭക്ഷണരീതികൾ, പ്രതിരോധ കുത്തിവെയ്‌പ്പുകൾ, വൃത്തിയോടുകൂടിയ ശിശുപരിചരണം എന്നിവ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച ആശാവർക്കർമാർ വീടുകളിലെത്തി രക്ഷിതാക്കളെ സജ്ജരാക്കുന്ന പദ്ധതിയാണ് എച്ച്.ബി.വെെ.സി. ജില്ലയിലെ തെരഞ്ഞെടുത്ത പട്ടികവർഗ മേഖല, തീരദേശം, നഗര ചേരി പ്രദേശം, ട്രൈബൽ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.