അധ്യാപികമാരുടെ അറസ്റ്റ്: നിർണായക ചാറ്റുകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന്
.
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. കീര്‍ത്തനയുടെ ഫോണില്‍ നിന്ന് ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ കണ്ടെത്തി. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഇന്നലെ കീര്‍ത്തനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പില്‍ നിര്‍ണായക വിവരങ്ങളാണ് ഉള്ളത്. പ്രതികളുമായി നടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിള്‍ പേ ഇടപാടെന്ന് അന്വേഷണസംഘം അപേക്ഷയില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

കേസില്‍ കീര്‍ത്തന ഉള്‍പ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്‌വാന്‍ എന്നീ യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരുടെ അക്കൗണ്ടില്‍ പണം അയച്ചാണ് ആവശ്യക്കാര്‍ എംഡിഎംഎ വാങ്ങിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. വയനാട് സ്വദേശിയായ മറ്റൊരു 22കാരനാണ് പ്രധാന കണ്ണി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.

പിടിയിലായവരും വയനാട് സ്വദേശിയും തമ്മില്‍ ഇടപാട് നടന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. അവസാനം പിടിയിലായത് കണ്ണൂർ ഇരട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി ബോയുമായ ജിജിൽ ആണ്. അധ്യാപികമാർ വയനാട് സ്വദേശിക്ക് നേരിട്ടും ജിജിൽ വഴിയും പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.



