KOYILANDY DIARY

The Perfect News Portal

വർദ്ധിപ്പിച്ച കെട്ടിട നിർമാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

വർദ്ധിപ്പിച്ച കെട്ടിട നിർമാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് നിരക്ക് പ്രാബല്യത്തിൽ വരുന്നത്. നേരത്തെ 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ) വരെ ചെറുകിട നിർമാണത്തിൻ്റെ പരിധിയിലായിരുന്നത് ഇപ്പോൾ 860.8 ചതുരശ്ര അടിയാക്കി (80 ചതുരശ്ര മീറ്റർ) ചുരുക്കിയതോടെ സാധാരണക്കാർ ഉൾപ്പെടെ ഉയർന്ന നിരക്ക് വർദ്ധനയുടെ പരിധിയിലാകും.
കോർപറേഷൻ പരിധിയിലുള്ളവർക്ക് നേരത്തെ 1614 ചതുരശ്ര അടി വരെ താമസ കെട്ടിടങ്ങളുടെ നിർമാണാനുമതി നിരക്ക് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ ചതുരശ്ര മീറ്ററിന് 15 രൂപയും അതിന് മുകളിൽ 1614 വരെ 100 രൂപയുമാക്കിയാണ് ഉയർത്തിയത്.
Advertisements
3228 ചതുരശ്ര അടി (300ചതുരശ്ര മീറ്റർ) വരെ 150 രൂപയും അതിന് മുകളിൽ 200 രൂപയുമാണ് ഫീസ്. നഗരങ്ങളിൽ പണിയുന്ന ഇടത്തരം വീടുകളുടെ ശരാശരി വിസ്തീർണം 1200 ചതുരശ്ര അടിയാണ്. ഇതിന് അപേക്ഷ ഫീസും അനുമതി നിരക്കും 712 രൂപയായിരുന്നത് തിങ്കളാഴ്ച മുതൽ 13,530 രൂപയാകും.
മുനിസിപ്പാലിറ്റികളിൽ 860.8 ചതുരശ്ര അടി വരെ 10 രൂപയും അതിന് മുകളിൽ 1614 ചതുരശ്ര അടി വരെ 70 രൂപ, അതിന് മുകളിൽ 3228 ചതുരശ്ര അടി വരെ 120 രൂപ, അതിന് മുകളിൽ 200 രൂപ എന്നിങ്ങനെയാണ് വർദ്ധന. പഞ്ചായത്തുകളിലെ താമസ കെട്ടിടങ്ങൾക്ക് 860.8 ചതുരശ്ര അടി വരെ ഏഴുരൂപയും അതിന് മുകളിൽ 1614 ചതുരശ്ര അടി വരെ 50 രൂപ, അതിന് മുകളിൽ 3228 ചതുരശ്ര അടി വരെ 100 രൂപ, അതിന് മുകളിലേക്ക് 150 രൂപ എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്. കെട്ടിടത്തിൻ്റെ വിസ്തൃതി ചതുരശ്ര അടിയിലാണ് പറയുന്നതെങ്കിലും അനുമതി നിരക്ക് കണക്ക് കൂട്ടുന്നത് ചതുരശ്ര മീറ്ററിലാണ്. ഒരു ചതുരശ്ര മീറ്റർ 10.76 ചതുരശ്ര അടിയാണ്.