ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിക്കുന്ന ആളുടെ, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ്. തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികളെ കടന്നു പിടിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം ഇയാൾ പേരൂര്‍ക്കടയിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്.
ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. നവംബര്‍ 26നാണ് പണ്ഡിറ്റ് കോളനിയിൽ ഇയാൾ പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ്. നമ്പര്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള ചില ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയുടെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടികളെ പതിയിരുന്ന് ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. പരാതി ലഭിക്കാത്ത നിരവധി സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്. ഫോറൻസിക് പരിശോധ കഴിഞ്ഞാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.