പോളണ്ടിൽ ജോർജിയന്‍ പൗരന്മാരുടെ കുത്തേറ്റ് മലയാളി മരിച്ചു
പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോർജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജാണ് (23) കൊല്ലപ്പെട്ടത്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു.
സിഗരറ്റ് വലിയുമായി ബന്ധപ്പെട്ട് ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരം പോളണ്ടിലുള്ള മലയാളികളാണ് ഒല്ലൂരിലെ സൂരജിന്‍റെ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത്.
അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് സൂരജ്. അഞ്ചുമാസം മുമ്പാണ് ഐ.ടി.ഐ ബിരുദധാരിയായ യുവാവ് പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയില്‍ സൂപ്പര്‍വൈസറായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്നലെ പുലച്ചെ അഞ്ചുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്നു.
സൂരജിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് സൂരജിൻ്റെ കുടുംബത്തെ സന്ദർശിച്ച മന്ത്രി കെ. രാജൻ പറഞ്ഞു. കാര്യങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാഴ്ച മുമ്പ് പാലക്കാട് സ്വദേശി ഇബ്രാഹിം പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു. അതിൻ്റെ നടുക്കം വീട്ടു മാറുന്നതിന് മുൻപാണ് വീണ്ടുമൊരു മലയാളിക്ക് ഇതേ വിദേശ രാജ്യത്ത് വെച്ച് ജീവന്‍ നഷ്ടമാകുന്നത്.