KOYILANDY DIARY.COM

The Perfect News Portal

ആക്രിക്കടയില്‍ റെയ്ഡ് നടത്തിയപ്പോൾ പോലീസിന് കിട്ടിയത് 75 പവന്റെ സ്വർണ്ണാഭരണങ്ങൾ

കണ്ണൂര്‍:  കാണാതായ ഏഴു വളകള്‍ തിരഞ്ഞപ്പോള്‍ ആക്രിക്കടയില്‍ നിന്നും കിട്ടിയത് ഒന്നും രണ്ടുമല്ല, 75 പവന്‍. പഴയ വീട്ടുസാധനങ്ങള്‍ ആക്രിക്കടക്കാരനു വിറ്റപ്പോള്‍ കൂട്ടത്തില്‍ നിധിയുള്ള കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

സ്വര്‍ണം കാണാനില്ലെന്നു കാട്ടി മൂന്നു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നു കണ്ണപുരം പോലീസിനു പരാതി ലഭിക്കുന്നതു കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ്. സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് ആയിരുന്നു പരാതി. ഏഴു വളകളാണ് നഷ്ടമായത് എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

പരിയാരത്തെ പുതിയ വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലെ മിക്ക സാധനങ്ങളും അങ്ങോട്ടു മാറ്റിയിരുന്നു. മൂന്നു പേരിലൊരാള്‍ ഞായറാഴ്ച വൈകിട്ടു പഴയ വീട്ടിലെത്തി ബാക്കി സാധനങ്ങള്‍ ആക്രിക്കാരനു കൊടുത്തു. എന്നാല്‍ ആ ആക്രിക്കാരനു വിറ്റത് വീട്ടിലെ ഏറ്റവും വലിയ സമ്പാദ്യമായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

പഴയ സാധനങ്ങള്‍ ആക്രിക്കാരനു വിറ്റതിനു പിന്നാലെയാണ് സ്വര്‍ണം കാണാതായതെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ ആക്രിക്കാരനു മേല്‍ മോഷണം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനു സമീപം തമിഴ്നാട് സ്വദേശിയുടെ ആക്രിക്കട ഉടന്‍ തന്നെ പോലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പിന്നീട് കണ്ണപുരത്തെ മറ്റ് ആക്രിക്കടയില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടിലെ പഴയ ഇരുമ്പു
പെട്ടി കണ്ടെടുത്തു. അതു തുറന്നു നോക്കിയപ്പോഴാണ് വളയും, മാലയും, പാദസരവും, കമ്മലും ഉള്‍പ്പെടെ 75 പവന്റെ സ്വര്‍ണം കണ്ടെത്തിയത്. ഇതിനൊപ്പം നാല്‍പ്പതിനായിരം രൂപയും ഉണ്ടായിരുന്നു. എന്നാല്‍ പെട്ടിക്കുള്ളില്‍ നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന് ആക്രിക്കാരും അറിഞ്ഞിരുന്നില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!