സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്; ആദ്യത്തെ മലേറിയ കേസും ജില്ലയിൽ
.
കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തി ഷിഗെല്ല രോഗവ്യാപനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ ആണ്. അതോടൊപ്പം 43കാരന് നിപയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യത്തെ മലേറിയ കേസും കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ വർഷം 141 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്.

മലപ്പുറം കോഡൂർ സ്വദേശിയായ 7 വയസുകാരനും 43 കാരനായ തൃശ്ശൂർ മാപ്രാണം സ്വദേശിക്കും ഷിഗെല്ല മൂലം ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യത്തെ മലേറിയ കോഴിക്കോട് തിക്കോടിയിൽ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ നിന്ന് എത്തിയ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച യുവാവ്, പയ്യോളിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. വാടക കെട്ടിടത്തിൽ യുവാവിനൊപ്പം താമസിക്കുന്ന 15 തൊഴിലാളികളുടെ രക്തം പരിശോധനക്ക് അയച്ചിട്ടുണ്ട്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിന്റെ ആശങ്കയിലാണ് ഇപ്പോൾ കോഴിക്കോട് ജില്ല.




