എക്സൈസ് ഓഫീസറെ മുൻവൈരാഗ്യം വെച്ച് ആക്രമിച്ച പ്രതികൾ പിടിയിൽ
കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരുവട്ടൂരിൽ വെച്ച് എക്സൈസ് ഓഫീസറെ മുൻവൈരാഗ്യംവെച്ച് ആക്രമിച്ച പ്രതികൾ കസ്റ്റഡിയിൽ. കുരുവട്ടൂർ സ്വദേശികളായ അറവങ്ങാട്ട് താഴം ആനന്ദൻ (56), പ്രശാന്തൻ (54), ആകേഷ് (21), ആകാശ് (25), അശ്വിൻ (26), ജിനു (32), എന്നിവരെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.

കോഴിക്കോട് എക്സൈസ് എൻഫോഴ്സ് മെൻറ് സ്പെഷ്യൽ സ്കോഡ് ഓഫീസിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ശിവദാസനും ഭാര്യയും കോഴിക്കോട് കുരുവട്ടൂരിൽ മകന്റെ ഫുട്ബോൾ മത്സരം കാണാൻ പോയപ്പോൾ 2018ൽ കുരുവട്ടൂരിൽ പരസ്യ മദ്യപാനത്തിനും വില്പനക്കും എതിരെ റെയ്ഡ് നടത്തിയത്തിലുള്ള വിരോധം വെച്ച് പ്രതികൾ സംഘം ചേർന്ന് തടഞ്ഞ് ആക്രമിച്ചു പരിക്കേൽപ്പിക്കുകയും സംഭവം തടയാൻ ശ്രമിച്ച ഭാര്യയെ അടിക്കുകയും അശ്ലീല ഭാഷയിൽ തെറി വിളിക്കുകയുമായിരുന്നു.

ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദ്ദേശ പ്രകാരം SI മാരായ രോഹിത്, സന്തോഷ്, ASI ബിന്ദു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.



