ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നദാനം പരിമിതപ്പെടുത്തരുത്: ഹിന്ദു ഐക്യവേദി
.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ഭക്ഷണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ശശി കമ്മട്ടേരി ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് അന്നദാനം (പ്രസാദ ഊട്ട്). ദിവസവും രാവിലെ 10.30 മുതല്‍ 1.30 വരെയാണ് ക്ഷേത്ര ഊട്ടു പുരയില്‍ ഭക്തര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കുന്നത്.

എന്നാല്‍ ഭക്ഷണത്തിനായി വരിയില്‍ നിന്നിട്ടും നിരാശരായി നൂറ് കണക്കിനാളുകള്‍ എരിയുന്ന വയറുമായി തിരിച്ചു പോകുന്ന അവസ്ഥയുണ്ട്. ഇതിന് പരിഹാരം വേണം. ക്ഷേത്രത്തില്‍ ഭക്ഷണത്തിനായി വരിയില്‍ നില്‍ക്കുന്ന മുഴുവന്‍ പേര്‍ക്കും അന്നദാനം നല്‍കാന്‍ അവസരമൊരുക്കണം. ചേമ്പ്, ചേന, മത്തന്‍, എളവന്‍, വെ ളളരി തുടങ്ങിയ പച്ചക്കറി സാധനങ്ങള്‍, അരി, ചെറുപയര്‍, പരിപ്പ്, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം ഭക്തര്‍ ക്ഷേത്രം തിരുമുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. അതു പൂര്‍ണ്ണമായി ഉപയോഗിച്ച് ഭക്തര്‍ക്ക് ഭക്ഷണമായി തിരിച്ചു നല്‍കുകയാണ് വേണ്ടത്. മറിച്ച് ലേലം ചെയ്തു വില്‍ക്കുകയല്ല വേണ്ടത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് എളിമയോടെ ഭക്ഷണം നല്‍കാനുളള സംവിധാനം വേണം. ചില ദേവസ്വ ജീവനക്കാര്‍ കരുതുന്നതു പോലെ ഇതാരുടെയും ഔദാര്യമല്ല. കര്‍ണ്ണാടകയിലെ ധര്‍മ്മ സ്ഥല പോലെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും അടിയന്തിര നടപടി സ്വീകരിക്കണം. ഇതിനായി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം നാലോ അഞ്ചോ നിലകളിലായി പുതുക്കി പണിയണം. ഭക്ഷണം പാചകം ചെയ്യാനും വിളമ്പി കൊടുക്കാനും ആവശ്യമായ ജീവനക്കാരെയും നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര ദര്‍ശനത്തിനായി വരിയില്‍ നില്‍ക്കുന്നവര്‍ എരി പൊരി കൊളളുന്ന അവസ്ഥയാണിപ്പോള്‍. കൂടുതല്‍ ഫാനുകള്‍ ക്യൂ കോംപ്ലക്‌സില്‍ സ്ഥാപിക്കണം. തിരുപ്പതി മോഡല്‍ ക്യൂ കോംപ്ലക്‌സ് സംവിധാനം ഗുരുവായൂരിലും ആവശ്യമാണ്.



