മംഗലാപുരം-ചെന്നൈ എക്സ് പ്രസ്സിൽ പുക; ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടി
തിരൂർ: മംഗലാപുരം-ചെന്നൈ എക്സ് പ്രസ്സിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടിയതോടെ നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് തിരുർ സ്റ്റേഷൻ വിട്ടതോടെയാണ് ജനറൽ കംപാർട്ട്മെൻറ് ബോഗിയില്‍ പുക ഉയര്‍ന്നത്. ട്രെയിന്‍ എന്‍ജിനില്‍ നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്.

അതോടെ ട്രെയിനില്‍ നിലവിളിയും ബഹളവുമായി. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ മുത്തൂർ റെയിൽവേ മേൽപാലത്തിന് ചുവട്ടിൽ നിന്നതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റായതിനാല്‍ നിന്നു തിരിയാനിടമില്ലാത്ത വിധം യാത്രക്കാരുണ്ടായിരുന്നു. പൂജാ അവധി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു അധികവും. അവധി കഴിയുന്ന ദിവസമായതിനാല്‍ പതിവിലുമേറെ തിരക്കുണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് പുക ബോഗിയില്‍ നിറഞ്ഞത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാരുടെ നിലവിളി കേട്ട് നാട്ടുകാരും ഓടിയെത്തിയതോടെ സംഭവ സ്ഥലത്ത് വന്‍ ജനക്കൂട്ടമായി. ഇതിനിടെ തിരുരിൽനിന്നും ആർപിഎഫും ഫയർഫോഴ്സും സ്ഥലത്തെത്തി. വിശദ പരിശോധനയില്‍ ബോഗിയിലെ തീ നിയന്ത്രണ സംവിധാനത്തിലെ ഗ്യാസ് ചോര്‍ന്നതാണെന്ന് കണ്ടെത്തി. അതിനു ശേഷമാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.

യാത്രക്കാരും നാട്ടുകാരും റെയില്‍വെ ട്രാക്കില്‍ നില്‍ക്കുന്നതിനിടെ കുതിച്ചെത്തിയ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നില്‍ ആളുകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാത്രിയായതിനാല്‍ മൊബൈല്‍ ടോര്‍ച്ച് വെളിച്ചം മാത്രമാണ് ആശ്രയം. ട്രെയിന്‍ അര മണിക്കൂറോളം ഇവിടെ നിര്‍ത്തിയിട്ടു. അപായ സൂചനയെ തുടര്‍ന്ന് ട്രെയിനിന്റെ മിക്ക ബോഗികളിലെ യാത്രക്കാരും പുറത്തെത്തിയിരുന്നു. ചളിയും പുല്‍ക്കാടും നിറഞ്ഞ സ്ഥലത്തേക്ക് ചാടിയ യാത്രക്കാരിൽ പലര്‍ക്കും നിസാര പരിക്കുകളേറ്റിട്ടുണ്ട്. പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

