8 ലക്ഷം കാർഡ് ഉടമകൾക്കായി സർക്കാരിന്റെ ഓണക്കിറ്റ്
കോഴിക്കോട്: ഓണം സമൃദ്ധമാക്കാൻ ജില്ലയിൽ എട്ടുലക്ഷം കാർഡ് ഉടമകൾക്കായി സർക്കാരിന്റെ ഓണക്കിറ്റ് തയ്യാറാകുന്നു. ജില്ലയിലെ 134 സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ഇതിന്റെ പാക്കിങ് പുരോഗമിക്കുന്നത്. പൂർത്തിയാകുന്നതോടെ ഈ മാസം അവസാനം കിറ്റുകൾ റേഷൻ കടകൾ വഴി വീടുകളിലെത്തും. കോവിഡ് മഹാമാരിയിൽനിന്ന് മുക്തമായ ശേഷമെത്തുന്ന ഓണം കെങ്കേമമാക്കാനാണ് സാധാരണക്കാർക്ക് വഴിയൊരുങ്ങുന്നത്. ഇതിനായി 13 ഇനം സാധനങ്ങളാണ് വിതരണംചെയ്യുന്നത്.
കഴിഞ്ഞ തവണ ഉണ്ടായിരുന്ന സോപ്പും ആട്ടയും ഒഴിവാകും. ഒരു കിറ്റിൽ 477 രൂപ വിലവരുന്ന പലവ്യഞ്‌ജനങ്ങളാണ് ഉണ്ടാവുക. തുണിസഞ്ചിയിൽ ഇവ വിതരണം ചെയ്യും. സപ്ലൈകോ ജില്ലാ ഓണച്ചന്തക്ക് 27ന് കോഴിക്കോട് സ്‌റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമാകും. സാധനങ്ങൾ പൊതു വിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കും. നിയോജക മണ്ഡലങ്ങളിലും ചന്തകൾ തുടങ്ങും. 1000 രൂപയുടെ ഭക്ഷ്യക്കിറ്റും ലഭ്യമാകും.