ഗണേശോത്സവത്തിൻ്റെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം
DYFI, AIYF പ്രതിഷേധം.. കൊയിലാണ്ടി: ഗണേശോത്സവത്തിൻ്റെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം. സംഘപരിവാര സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഗണേശോത്സവമാണ് റോഡുകൾ കൈയ്യടക്കി ശബ്ദമലിനീകരണം ഉണ്ടാക്കി ജനജീവിതത്തെ ബുദ്ധിമുട്ടിക്കുകയും പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതെന്ന് ഡിവൈ.എഫ്.ഐ ആരോപിച്ചു. സംഭവത്തിൽ എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിൽ സംഘാടകർക്കെതിരെ കൊയിലാണ്ടിപോലീസ് കേസെടുത്തിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെടുത്തിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പൊതുജനങ്ങളുടെ ഇടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഘോഷയാത്ര കടന്നുപോകുന്ന വഴികളിലുടനീളെ ലേസർ ലൈറ്റ് ഉപയോഗിച്ചത് കാരണം കണ്ണുകളിലേക്ക് തീ കുത്തുന്ന വെളിച്ചംകയറിയതോടെ മറ്റ് വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത വിധം പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി. ഗണേശ വിഗ്രഹം കയറ്റിയ വാഹനത്തന് മുകളിൽ സഥാപിച്ച ഇത്തരം എൽ.ഇ.ഡി. ലേസർ ലൈറ്റുകൾ നാലുഭാഗത്തും ചിതറിത്തെറിച്ച് വഴിയോരങ്ങളിലെ വീടുകളിലുള്ളവർക്കും വല്ലാത്ത പ്രയസങ്ങളാണ് ഉണ്ടാക്കിയത്.
പൂക്കാട്, കന്നൂർ, കൊല്ലം, അരിക്കുളം, മുത്താമ്പി പെരുവട്ടൂർ എന്നിവിടങ്ങളിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരുന്ന ദേശീയ സംസ്ഥാന പാതകളും പ്രാദേശിക റോഡുകളും മണിക്കൂറുകൾ ഉപരോധിച്ചാണ് ഘോഷയാത്ര നടത്തിയത്. ദേശീയപാതയിൽ പൂക്കാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഒരു കേന്ദ്രത്തിൽ ഒരു മണിക്കൂറിലേറെ നിർത്തിയിട്ട് ആംബുലൻസിനപ്പോലും കടത്തിവിടാതെയാണ് രോഗികളെയും യാത്രക്കാരെയും ദ്രോഹിച്ചതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു.
വിഗ്രഹ ആരാധനയുടെ മറവിൽ ഭീകര ശബ്ദത്തിൽ ഹിന്ദി ഗാനം മുഴക്കി റോഡിലുടനീളെ ബ്രേക്ക് ഡാൻസും അട്ടഹാസവും നടത്തിയത് ജനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് എഐ.വൈ.എഫ്. നേതാക്കളും പറഞ്ഞു. ഇത്തരം ആരാധനയുടെ പേരിൽ നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് ജനങ്ങളെ ഭീതിയിലാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയും, എഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.