KOYILANDY DIARY.COM

The Perfect News Portal

ശബരിമല വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്ക് കനത്ത തിരിച്ചടി

ശബരിമല വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്ക് കനത്ത തിരിച്ചടി. ശബരിമല രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍ഡിഎഫ് മുന്നേറ്റം. പലയിടങ്ങളിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയില്‍ ബിജെപിക്ക് ആകെ ലഭിച്ചത് പത്തൊന്‍പത് വോട്ട്.

പത്തനംതിട്ടയില്‍ രണ്ടിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത് രണ്ടിടത്തും പേരിന് പോലും മത്സരം നടത്താന്‍ കഴിയാത്ത നിലയിലേക്ക് ബിജെപിയെ ജനങ്ങള്‍ പിന്‍തള്ളി. പത്തനംതിട്ട നഗരസഭ പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍സര്‍ മുഹമ്മദ് വിജയിച്ചു. എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന വി എ ഷാജഹാന്‍ അന്തരിച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് അന്‍സര്‍ മുഹമ്മദ്.

കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്നു. 443 വോട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടിയത്. 251 വോട്ടിന്റെ ഭൂരിപക്ഷമാണ്. 192 വോട്ട്നേടി രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ കരീം തെക്കേത്ത്. മൂന്നാമത് SDPI സ്ഥാനാര്‍ഥി സിറാജ് സലീം. 163 വോട്ട്. നാലാമതാണ് എല്‍ഡിഎഫ് എത്തിയത്. സ്ഥാനാര്‍ഥി അന്‍സാരി എസ് അസീസിന് 142 വോട്ട്. ബിജെപിക്ക് ലഭിച്ചത് ഏഴ് വോട്ട്.

പന്തളം നഗരസഭ വാര്‍ഡ് 10 ല്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി ഹസീന (276) വിജയിച്ചു. റസീന യുഡിഎഫ് – 267 റോസിന ബീഗം എല്‍ഡിഎഫ് – 247 രജനി BJP – 12. എല്‍ഡിഎഫ് കൗണ്‍സിലര്‍ ജാന്‍സി ബീഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സംസ്ഥാനത്താകെ 39 ഇടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ എല്‍ഡിഎഫും 12 ഇടങ്ങളില്‍ യുഡിഎഫും ഒരിടത്ത് യുഡിഎഫു വിമതനും രണ്ടിടത്ത് ബിജെപിയും രണ്ടിടത്ത് എസ്ഡിപിഐയും വിജയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!