KOYILANDY DIARY.COM

The Perfect News Portal

വന്യജീവി ആക്രമണം: ധനസഹായം 14 ലക്ഷം രൂപയായി വര്‍ധിപ്പിക്കാൻ മന്ത്രി സഭായോ​ഗത്തിൽ തീരുമാനം

.

വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുളള ധനസഹായം 10 ലക്ഷത്തില്‍ നിന്നും 14 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. പാമ്പ്, തേനിച്ച, കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 4 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് ഒരാഴ്ച്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടിവരുന്നവര്‍ക്കുള്ള ധനസഹായം പരമാവധി രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.

 

വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങളാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്നും 4 ലക്ഷവും വനം – വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയുമാണ് അനുവദിക്കുക. 40% -60% വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും.

 

60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയുമാണ് അനുവദിക്കുക

Share news
error: Content is protected !!