KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയം വാഹന പാർക്കിങ്ങിന് വിട്ടുകൊടുക്കരുത്

.
കൊയിലാണ്ടി സ്റ്റേഡിയം വാഹന പാർക്കിങ്ങിനായി വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ കായികപ്രേമികളും വിദ്യാർത്ഥികളും ശക്തമായ പ്രതിഷേധത്തിലാണ്. നിലവിൽ മഴയെ തുടർന്ന് സ്റ്റേഡിയത്തിന്റെ മുഴുവൻ ഭാഗത്തും വെള്ളക്കെട്ടും ചളിയും നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിച്ചാൽ മണ്ണ് ഇളകി വലിയ കുഴികളും ചാലുകളും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ നടത്താൻ കഴിയാത്ത തരത്തിൽ സ്റ്റേഡിയം നശിക്കുമെന്ന ആശങ്കയാണ് കായികപ്രേമികൾക്കുള്ളത്.
.
.
വർഷങ്ങളായി കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കായികതാരങ്ങൾക്കും പരിശീലനത്തിനും മത്സരങ്ങൾക്കുമായി ആശ്രയിക്കുന്ന പൊതുസ്ഥലമാണ് സ്റ്റേഡിയം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ പേരിൽ കായിക ആവശ്യങ്ങൾക്കായി സംരക്ഷിക്കേണ്ട സ്റ്റേഡിയം വാഹന പാർക്കിങ്ങിന് വിട്ടുകൊടുക്കുന്നത് കായികരംഗത്തോടുള്ള അവഗണനയും കായികപ്രേമികളുടെ അവകാശ നിഷേധവുമാണ്.
.
.
എംഎൽഎയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തിലുള്ള സമിതിയാണ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് അറിയുന്നത്. എന്നാൽ ഗതാഗത നിയന്ത്രണത്തിന് ബദൽ സംവിധാനങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്; അതിനായി സ്റ്റേഡിയത്തിന്റെ കായിക പ്രാധാന്യം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ഓണാവധി കഴിഞ്ഞാൽ സബ്ജില്ലാ കായിക മത്സരങ്ങൾ ആരംഭിക്കാൻ പോവുകയാണ്.
.
.
“സ്റ്റേഡിയം കളിക്കാനുള്ളതാണ്, വാഹനങ്ങൾ നിർത്താനുള്ളതല്ല” എന്ന നിലപാടിൽ കായികപ്രേമികളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. സ്റ്റേഡിയം വാഹന പാർക്കിങ്ങിന് വിട്ടുകൊടുക്കാനുള്ള തീരുമാനം അടിയന്തരമായി പുനഃപരിശോധിച്ച്, കൊയിലാണ്ടിയുടെ കായികതലമുറയുടെ അവകാശം സംരക്ഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നു.
Share news
error: Content is protected !!