KOYILANDY DIARY

The Perfect News Portal

ട്രെയിനില്‍ തീയിട്ട സംഭവം: അക്രമി ചുവപ്പ് ഷർട്ടും തൊപ്പിയും ധരിച്ചയാൾ, രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിൽ. സിസിടിവി ദൃശ്യങ്ങൾ നിർണായകം

ട്രെയിനില്‍ തീയിട്ട സംഭവം: അക്രമി ചുവപ്പ് ഷർട്ടും തൊപ്പിയും ധരിച്ചയാൾ, രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കിൽ. സിസിടിവി ദൃശ്യങ്ങൾ നിർണായകം. അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ ഇയാളെ കാത്ത് ബൈക്ക് ഇവിടെയുണ്ടായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. ഇതേപ്പറ്റിയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ചുവന്ന ഷർട്ടും, തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു.

ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ അക്രമിയുടെ ബാഗ് കണ്ടെത്തിയതും നിർണായക വഴിത്തിരിവാണ്.  ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Advertisements