പാലാ നഗരസഭയിൽ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം പാസായി
.
പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചു. നിലവിലെ വൈസ് ചെയർപേഴ്സണും അവിശ്വാസത്തെ പിന്തുണച്ചു. എൽ ഡി എഫിലെ 12 അംഗങ്ങൾ ഉൾപ്പെടെ 17 പേർ അവിശ്വാസത്തെ പിന്തുണച്ചു.


ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതാത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകിയിരുന്നു. എന്നാൽ വിപ്പ് ലംഘിച്ച് നഗരസഭ കൗൺസിലിൽ കോൺഗ്രസ് കൗൺസിലർമാർ എത്തിയിരുന്നു. ബിജു മാത്യൂസ്, ടോണി തൈപറമ്പിൽ, രജിത പ്രകാശ്, ലിസികുട്ടി മാത്യൂസ് എന്നിവരാണ് എത്തിയത്. കോൺഗ്രസ് വിമതയായി ജയിച്ച നിലവിലെ നഗരസഭ ഉപാധ്യക്ഷ മായ രാഹുലും കൗൺസിൽ യോഗത്തിൽ എത്തിയിരുന്നു.

ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭയിൽ അധികാരം പിടിച്ചെടുത്തത്. എന്നാൽ, തുടക്കം മുതൽ തന്നെ മുന്നണിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. വൈസ് ചെയർപേഴ്സൺ പദവി സംബന്ധിച്ച തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. 26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത് (10 കേരള കോൺഗ്രസ് (എം), 2 സിപിഐഎം). യുഡിഎഫിന് 10 അംഗങ്ങളും സ്വതന്ത്രരുടെ പിന്തുണയുമുണ്ട്.




