പൂക്കളേയും പൂമ്പാറ്റകളേയും തേടി അവരെത്തി
.
കൊയിലാണ്ടി: ഇത് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഗുണ്ടൽപേടോ തമിഴ് നാട്ടിലെ ഗ്രാമങ്ങളോ അല്ല. പെരുവട്ടൂർ എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ രാജഗോപാലൻ നമ്പൂരികണ്ടി ഈ ഓണക്കാലത്ത് വിളയിച്ച വിയ്യൂർ പുളിയഞ്ചേരിയിലെ ചെണ്ടുമല്ലിത്തോട്ടമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിസ്മയകാഴ്ച ഒരുക്കിയത്. 50 സെന്റ് സ്ഥലത്ത് 2500 ൽ അധികം മഞ്ഞയും റോസും ചെണ്ടുമല്ലികളാണ് പൂത്തുലഞ്ഞ് നിൽക്കുന്നത്.

ഒരു ചെടിയിൽ അമ്പതിലധികം പൂക്കളുണ്ട്. അടുത്ത സീസണിൽ പെരുവട്ടൂർ എൽ.പി.സ്കൂളിലും ഇത്തരമൊരു തോട്ടമൊരുക്കാൻ തയ്യാറെടുക്കുകയാണ് മനോരമ നല്ല പാഠം വിദ്യാർത്ഥികൾ. കൃഷി രീതിയെക്കുറിച്ച് കുട്ടികളുടെ ചോദ്യങ്ങൾക്ക് രാജഗോപാലൻ മാസ്റ്റർ മറുപടി നൽകി. ഓണപ്പൂക്കളമൊരുക്കാനും പൂക്കടകളിലും വലിയ ഡിമാന്റാണ് നാട്ടിൽ വിളയിച്ചെടുത്ത ഇത്തരം പൂക്കൾക്ക്. യാത്രാ സംഘത്തിൽ പിടിഎ പ്രസിഡണ്ട് ഷിജു ടി പി, വൈ. പ്രസിഡണ്ട് റോസ്ന, പിടിഎ ഭാരവാഹികൾ,
നല്ല പാഠം കോഡിനേറ്റർ നിഷിധ ടീച്ചർ, അധ്യാപകരായ സിറാജ് ഇയ്യഞ്ചേരി, ബിൻസി ബാലൻ, കൃഷ്ണ ജയരാജ് എന്നിവർ നേതൃത്വം നൽകി. പൂക്കളോടും പൂമ്പാറ്റകളോടും സല്ലപിച്ച് വീടുകളിലും സ്കൂളിലും പൂന്തോട്ടമൊരുക്കാൻ തയ്യാറെടുത്ത് കുട്ടികൾ സ്കൂളിലേക്ക് മടങ്ങി.



