പാര്‍ലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം, ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

പാര്‍ലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം, ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐഎം, രാഷ്ട്രീയ ജനതാദള്‍ , ജനതാദള്‍ യുണൈറ്റഡ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവരടക്കമാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രസിഡണ്ട് ദ്രൗപദി മുര്‍മുവിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതാണ് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ കാരണം. ഹിന്ദുത്വ പ്രചാരകന്‍ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ചടങ്ങെന്നതും പ്രതിപക്ഷം വിമര്‍ശിക്കുന്നു.

പ്രസിഡണ്ട് മുര്‍മുവിനെ ഒഴിവാക്കി പാര്‍ലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ജനാധിപത്യത്തിനെതിരായ കടുത്ത അപമാനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ ഉന്നത പദവിയെ അപമാനിക്കുന്ന നടപടിയാണിതെന്നും ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

