KOYILANDY DIARY

The Perfect News Portal

2000 രൂപ നോട്ട്‌ പിൻവലിച്ച നടപടി കേന്ദ്രസർക്കാറിൻ്റെ വികല സാമ്പത്തിക നയത്തിൻ്റെ തെളിവ്: മുഖ്യമന്ത്രി

2000 രൂപ നോട്ട്‌ പിൻവലിച്ച നടപടി കേന്ദ്രസർക്കാറിൻ്റെ വികല സാമ്പത്തിക നയത്തിൻ്റെ തെളിവ്: മുഖ്യമന്ത്രി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളന പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ വെച്ച് ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘ വീക്ഷണത്തോടെയും ആസൂത്രണത്തോടെയുമല്ല കേന്ദ്രം സാമ്പത്തികനയം നടപ്പാക്കുന്നതെന്നും ഏഴു വർഷത്തിനകം വീണ്ടും നോട്ട്‌ പിൻവലിച്ചത്‌ ഇതാണ്‌ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോട്ട്‌ നിരോധനവും മഹാമാരിയുമടക്കമുള്ള പ്രതിസന്ധികളിൽ നിന്ന്‌ കരകയറുന്ന വ്യാപാര വ്യവസായമേഖലയെ തകർക്കുന്നതാണ്‌ കേന്ദ്രനീക്കമെന്നും, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളത്തിൽ ഏഴുവർഷമായി വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനം വ്യവസായങ്ങൾക്ക് പറ്റിയതല്ലെന്ന്‌ ചില നിക്ഷിപ്ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നു. ഇത് കേരള വിരുദ്ധ പ്രചാരണമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisements
 2015-ൽ പ്രചാരത്തിലുള്ള 85 ശതമാനം കറൻസി കേന്ദ്രസർക്കാർ നിരോധിച്ചു. ഇപ്പോൾ രണ്ടായിരം രൂപ പിൻവലിച്ചു. ഇതിലൂടെ 11 ശതമാനം കറൻസികൾ ഇല്ലാതാവുകയാണ്. രാജ്യത്ത്‌ പ്രചാരത്തിലുള്ള കറൻസിയെ അസ്ഥിരമാക്കുകയാണ്‌ കേന്ദ്രം. ഇത്‌ വ്യാപാര വ്യവസായ മേഖലയെ മാത്രമല്ല സമ്പദ്‌ഘടനയെയാകെ  ബാധിക്കും.
കള്ളപ്പണം, അഴിമതി ഇവ തടയാനും ഭീകരപ്രവർത്തനം തടയാനുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ 2016 നവംബർ എട്ടിന്‌ നോട്ട്‌ നിരോധിച്ചത്‌. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല.
സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വ്യാപാരികൾ. കേന്ദ്ര സാമ്പത്തികനയം മൂലമുള്ള  തകർച്ചയാണ് വ്യാപാരമേഖലയിൽ ഇന്നുള്ളത്. ജിഎസ്ടി നടപ്പാക്കിയതിലെ അശാസ്ത്രീയതയും വ്യാപാരികളെ പ്രതികൂലമായി ബാധിച്ചവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.