തെറ്റ് ചെയ്തിട്ടില്ലെന്നും കേസിൽ പെട്ട് പോയതാണെന്നും എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യ
.
വടകര: താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കേസിൽ പെട്ട് പോയതാണെന്നും എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യ. കോടതിയിൽ ഹാജരാക്കവേയാണ് കാവ്യയുടെ പ്രതികരണം. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിന് കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നായിരുന്നു കാവ്യയുടെ മറുപടി. കേസിൽ ആദ്യം അറസ്റ്റിലായ കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.

പ്രതികളായ കാവ്യയും കീർത്തനയും നീഷ്മയും ഉറ്റ സുഹൃത്തുക്കളാണ്. നീഷ്മയുടെ വീട്ടിൽ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാർ പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലൂടെ ഇടപാടായി നടന്നിട്ടുള്ളത്. കേസിൽ റിമാൻഡിൽ കഴിയുന്ന കാവ്യയെയും നീഷ്മയെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യത്തിനായി അന്വേഷണ സംഘം നൽകിയ ഹർജി പരിഗണിച്ചാണ് വടകര എൻഡിപിഎസ് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റ തീരുമാനം. സാമ്പത്തിക ഇടപാട് കേസിലെ മുഖ്യ പ്രതിയായ വയനാട് സ്വദേശിയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.




