KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസുകാരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസുകാരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍. സിന്‍ഡിക്കേറ്റ് അംഗീകരിച്ച പട്ടിക മറി കടന്ന് ഗവര്‍ണറുടെ നോമിനേഷന്‍. സര്‍വകാലാശാല നല്‍കിയ 16 പേരുടെ പട്ടികയില്‍ നിന്ന് 14 പേരെയും ഗവര്‍ണര്‍ ഒഴിവാക്കി. ബിജെപി പ്രവര്‍ത്തകര്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പട്ടികയിലുണ്ട്.

ഇതിലൂടെ സെനറ്റ് പാനല്‍ അട്ടിമറിയിലൂടെ ബിജെപി – കോണ്‍ഗ്രസ് ബന്ധം വീണ്ടും തെളിയുകയാണെന്ന് ഇടത് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സര്‍വകലാശാല നാമനിര്‍ദേശം ചെയ്തതും വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരുമായവരെ വെട്ടിയാണ് ചാന്‍സലര്‍ പുതിയ പട്ടിക തയാറാക്കിയത്. മാധ്യമ മേഖലയില്‍നിന്ന് ശശികുമാര്‍, വെങ്കടേഷ് രാമകൃഷ്ണന്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ കൃഷ്ണദാസ് എന്നിവരെ ഒഴിവാക്കി ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ലേഖകന്‍ യു പി സന്തോഷിനെയാണ് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്തത്.

 

കായികതാരങ്ങളായ കെ സി ലേഖ, സി കെ വിനീത്, എസ് എന്‍ കോളജ് കായിക വിഭാഗം മുന്‍ മേധാവി പ്രഫ. ജഗന്നാഥന്‍ എന്നിവരെ ഒഴിവാക്കി. അഭിഭാഷക വിഭാഗത്തില്‍ സംഘപരിവാര്‍ സംഘടന സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരന്‍ നമ്പ്യാര്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ. ഇ ആര്‍ വിനോദിനെയും അടക്കം 12 പേരെയാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

Advertisements