വ്യാജവാറ്റ് വേട്ട, 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
കോഴിക്കോട് വ്യാജവാറ്റ് വേട്ട, 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയ്യാറാക്കിയ വാറ്റ് എക്സൈസ് പിടികൂടി. കട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്തു. താമരശ്ശേരി എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ. കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടികൂടിയ വാഷ് ഒഴുക്കി നശിപ്പിച്ചു.
ഈ പ്രദേശങ്ങളിൽ എക്സ്സൈസ് മുമ്പും പരിശോധനകൾ നടത്തുകയും വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരന്തരം പരിശോധന നടക്കുന്നതിനാല്‍ എക്സൈസിനെ വെട്ടിക്കാന്‍ ആർക്കും എത്തിപ്പെടാൻ പറ്റാത്ത മലയുടെ കുത്തനെയുള്ള ചെരുവുകളിലാണ് ഇപ്പോള്‍ വാറ്റു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
ചിങ്ങണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ മലയിലാണ് പുതിയതായി കണ്ടെത്തിയ വാറ്റി കേന്ദ്രം. എക്സൈസ് സംഘം കാൽനടയായി കയറിയാണ് ഇവിടെ എത്തിയത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രവേശ്. എം, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു.സി.ജി, രബിൻ. ആർ.ജി. എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.