ബസിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ സഹയാത്രികൻ വെട്ടി
ബസിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ സഹയാത്രികൻ വെട്ടി. വടകര: മുടപ്പിലാവിൽ സ്വദേശി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ് (67) വെട്ടേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കീഴൽമുക്ക് ബസ് സ്റ്റോപ്പിലാണ് സംഭവം.
ജോലി കഴിഞ്ഞ് വടകരയിൽ നിന്നും പേരാമ്പ്ര ബസിൽ യാത്ര ചെയ്യുകയായിരുന്ന രവീന്ദ്രൻ ബസിലെ യാത്രക്കാരനായ കൂത്താളി സ്വദേശി ശ്രീനിവാസൻ ബസിലെ മറ്റു യാത്രക്കാരോട് അപമര്യാദയായി പെരുമാറിയത് കാണുകയും ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു.
തുടർന്ന് ബസിറങ്ങിയ രവീന്ദ്രൻ ബസിന് സൈഡിലൂടെ നടന്നു പോകുമ്പോൾ ശ്രീനിവാസൻ തൻ്റെ കൈവശം സഞ്ചിയിലുണ്ടായിരുന്ന കൊടുവാളുപയോഗിച്ച് ബസിൽ നിന്ന് പുറത്തേക്ക് തലയിട്ട് രവീന്ദ്രനെ വെട്ടുകയായിരുന്നു. വലത്തെ കൈക്ക് വെട്ടേറ്റ രവീന്ദ്രനെ വടകര സഹകരണ ആശുപ്രതിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശ്രീനിവാസനെ ബസ് യാത്രക്കാരും നാട്ടുകാരും പിടി കൂടി പൊലീസിന് കൈമാറി.