നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിഐജിയുടെ നേതൃത്വത്തിൽ താമരശേരിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കാറിലെത്തിയ നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉത്തര മേഖല ഡിഐജിയുടെ നേതൃത്വത്തിൽ താമരശേരിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഹവാല, സ്വർണക്കടത്ത് സംഘങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന സൂചനയെ തുടർന്ന് ഉത്തര മേഖല ഡിഐജി പുട്ട വിമലാദിത്യ നേരിട്ട് യോഗം വിളിച്ചത്. എഎസ്‌പി പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ബാലചന്ദ്രൻ, താമരശേരി ഡിവൈഎസ്‌പി അഷ്റഫ് തെങ്ങലക്കണ്ടി, താമരശേരി, കൊടുവള്ളി, മുക്കം ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
പരപ്പൻ പൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫി (38)യേയും ഭാര്യ സെനിയയേയുമാണ് വെള്ളി രാത്രി ഒമ്പതോടെ നാലുപേർ കാറിൽ കയറ്റി കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഇറക്കി വിട്ടു. സംഭവത്തിന് മുമ്പ് കൊടുവള്ളി സ്വദേശിയുടെ നേതൃത്വത്തിൽ ഷാഫിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇടപാടുകാരും മറ്റും ഒരു മാസം മുമ്പ് വീട്ടിലെത്തി പണം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയുംചെയ്‌തു. കേസിൽ ശനിയാഴ്‌ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.