തിരുവനന്തപുരത്ത് 65 കാരൻ ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് 65 കാരൻ ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. പേടികുളം സ്വദേശി രാജേന്ദ്രനാണ് (65) ഭാര്യ ശശികലയെ (57) കൊലപ്പെടുത്തതിയ ശേഷം തൂങ്ങി മരിച്ചത്. റിട്ട: സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ.

കുടുംബ വഴക്കിനെ തുടർന്ന് ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസ് നിഗമനം. രാജേന്ദ്രൻ്റെ രണ്ടാം ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ച ശേഷമാണ് ശശികലയെ വിവാഹം ചെയ്തത്.

രാജേന്ദ്രൻ്റെ എറണാകുളത്ത് താമസിക്കുന്ന മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയി നോക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല.

ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രൻ്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോഴാണ് മുഖത്ത് തലയിണയുമായി കട്ടിലിൽ ശശികലയെ കാണുന്നത്.

പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ സംഘം വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കയറുകയും മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കാണുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍ നടപടികൾ ആരംഭിച്ചു.
