വടകരയിൽ സ്ത്രീകളെ വീട്ടിൽ കയറി അതിക്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
.
സ്ത്രീകളെ വീട്ടിൽ കയറി അതിക്രമത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചെമ്മരത്തൂർ സ്വദേശി രയരം കുനിയിൽ അനീഷിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു വീട്ടിലെത്തിയ പ്രതി, വരാന്തയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു.

തുടർന്ന് സന്ധ്യയോടെ മറ്റൊരു വീട്ടിൽ കയറിയും സമാനമായ രീതിയിൽ സ്ത്രീക്ക് നേരെ അതിക്രമം നടത്തി. സംഭവത്തിന് പിന്നാലെ ആക്രമണത്തിനിരയായ രണ്ട് സ്ത്രീകളും വടകര പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ പിടിയിലാകാതിരിക്കാൻ പ്രതി കോടതി മുഖേന മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹർജി തള്ളിപ്പോകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.




