ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് നാളെ ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് യോഗം ചേരുന്നതായിരിക്കും. അജണ്ടകൾ തീരുമാനിക്കാത്ത യോഗത്തിൽ സ്വർണ്ണപ്പാളി വിവാദം ചർച്ചയാകുന്നതായിരിക്കും. വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കണോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും.

അതേസമയം, ഇന്നലെ താൻ തെറ്റുകാരനല്ലെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കും തൻ്റെ കുടുബത്തിനും സ്വകാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് പറഞ്ഞാല്‍ താൻ ഹാജരാകുമെന്നും പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് ഇന്നലെ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവില്‍ പണപ്പിരിവ് നടത്തിയതായും കണ്ടെത്തിയിരുന്നു. അതിനാല്‍ ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന് തീരുമാനമായി. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നുള്ള വിവരവും ദേവസ്വം ബോര്‍ഡ് വിജിലൻസിന് ലഭിച്ചു.

