കാക്കനാട് വൻ സൈബർ തട്ടിപ്പ്; നിരവധി പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ

എറണാകുളം കാക്കനാട് വൻ സൈബർ തട്ടിപ്പ്. നിരവധി പേരുടെ പണം നഷ്ടമായി. തട്ടിപ്പുകാർ അയച്ച മൊബൈൽ സന്ദേശം തുറന്നവർക്കാണ് പണം നഷ്ടപ്പെട്ടത്. 20ലധികം പരാതികൾ ഇതിനകം കാക്കനാട് സൈബർ പൊലീസിന് ലഭിച്ചു. പലർക്കും ലക്ഷങ്ങളാണ് നഷ്ടമായത്. മൊബൈൽ ഫോണിലേക്ക് ലഭിച്ച സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. ട്രാഫിക് വയലേഷൻ നോട്ടീസ് എന്ന തരത്തിലായിരുന്നു സന്ദേശം.

ഗതാഗത നിയമലംഘനത്തിന് പിഴയടക്കാൻ ആയിരുന്നു ആവശ്യം. വാഹന നമ്പരും വാഹനത്തിൻറെ ഉടമയുടെ പേരും ഒക്കെ കൃത്യം ആയിരുന്നു. മെസ്സേജ് തുറന്നവർക്കും പണം അടയ്ക്കാൻ ശ്രമിച്ചവർക്കും പണം നഷ്ടമായി. മൂന്നുതവണയായി ഒരു ലക്ഷം രൂപ നഷ്ടമായതായി കാക്കനാട് സ്വദേശി അൻവർ പറഞ്ഞു. ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിരുന്നതിനാലാണ് കൂടുതൽ തുക നഷ്ടമാകാതിരുന്നത്.

നിരവധി പരാതികൾ ഇതിനകം കാക്കനാട് സൈബർ പൊലീസിന് ലഭിച്ചു. പലർക്കും ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്. ക്രെഡിറ്റ്പെർമിഷൻ അഥവാ ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക കുറച്ചിടുകയോ, ഓഫ് ചെയ്യുകയോ ചെയ്യണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കാക്കനാട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

