ബാങ്കുകൾ ഫോറം നൽകുന്നില്ല: കരിഞ്ചന്തയിൽ ഫോറത്തിന്റെ വില 10 രൂപ, പൂരിപ്പിക്കാൻ 25 രൂപ, ജനം നട്ടം തിരിയുന്നു
കൊയിലാണ്ടി: വിവിധ ബാങ്കുകൾക്ക് മുൻപിൽ ഇന്ന് കാലത്ത് മുതൽ തുടങ്ങിയ നോട്ടുകൾ മാറാനുളള തിരക്ക് പതിൻമടങ്ങ് വർദ്ധിച്ചിരിക്കയാണ്. 1000, 500 രൂപയുടെ നോട്ടുകൾ അസാധുവാക്കിയതിന് ശേഷം ബാങ്കിലെത്തിയവർ പണം മാറ്റിയെടുക്കാൻ സാധിക്കാതെ നട്ടം തിരിയുകയാണ്. ഫോറം നൽകാൻ അധികാരികൾ തയ്യാറാകുന്നില്ല. കരിഞ്ചന്തയിൽ ഫോറത്തിന് ഇടനിലക്കാർ 5 രൂപ ഈടാക്കി ജനങ്ങളെ പിഴിയുകയാണ്. ചില്ലറ ഇല്ലാത്തവർ 10 രൂപവരെ നൽകിയാണ് ഫോറം കൈക്കലാക്കുന്നത്. ഫോറം പൂരിപ്പിച്ച് നൽകാൻ 25 രൂപ വേറെയും പിടിച്ചുവാങ്ങി ജനങ്ങളെ കൊളളയടിക്കുന്ന ഇടനിലക്കാരെ നിലയ്ക്ക് നിർത്താൻ അധികാരികൾ തയ്യാറാകാത്തതും ജനങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങളിൽ ജനങ്ങൾ രോഷാകുലരായിരിക്കുകയാണ്. കാലത്ത് മുതലെ പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങൾ കുടിവെളളം പോലും കിട്ടാതെ വലയുന്ന അവസ്ഥയാണ് കാണുന്നത്. ജൂസ് കടകളിൽ കയറി വെളളം കുടിക്കണമെങ്കിൽ കീശയിൽ ചില്ലറയില്ലാത്തത് കൂടുതൽ ദുരിതത്തിലാക്കിയിരിക്കയാണ്. ചില്ലറ ഇല്ലാത്തതുകൊണ്ട് കച്ചവടസ്ഥാപനങ്ങളിൽ ആളുകൾ കയറുന്നുമില്ല. തികഞ്ഞ സാമ്പത്തിക അടിയന്തിരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് സാഹചര്യങ്ങളിലൂടെ ജനങ്ങൾക്ക് മനസ്സിലാകുന്നത്. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക നയം ജനങ്ങളോടുളള വെല്ലുവിളിയായി മാറിയിരിക്കയാണ്.